Tuesday, September 14, 2010

കുറ്റമില്ലാത്ത തെറ്റും നീതിബോധവും

പ്രവാചക നിന്ദ എന്ന കുറ്റം ആരോപിക്കപ്പെട്ട അദ്ധ്യാപകന്‍ പ്രഫ. ടി.ജെ ജോസഫിനെ തൊടുപുഴ ന്യൂമാന്‍ കോളേജ് മാനേജ്മെന്റ് പുറത്താക്കിയ സംഭവമാണ് കഴിഞ്ഞ നാളുകളില്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ‘കൈ വെട്ടിയതിനെക്കാള്‍ വലിയ തെറ്റ് ‘ , ‘തീവ്രവാദികള്‍ കൈ വെട്ടി, മാനേജ്മെന്റ് കഴുത്തു വെട്ടി’ എന്നിങ്ങനെയാണ് ഈ സംഭവത്തില്‍ പ്രഖ്യാപിത ‘ബുദ്ധിജീവികളും‘ ‘സാംസ്കാരിക നായകരും’ പ്രതികരിച്ചത്. ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുന്നതായിരുന്നു മനോരമന്യൂസ് സം‌പ്രേക്ഷണം ചെയ്ത പറയാതെ വയ്യ എന്ന പരിപാടി. കൈവെട്ട് സംഭവം നടന്ന ഉടന്‍ ബേബി നടത്തിയ ‘വിഡ്ഢിയായ അദ്ധ്യാപകന്റെ വിവരക്കേട്’ എന്ന പ്രസ്താവനയും പിരിച്ചു വിടല്‍ നടപടിക്കു ശേഷമുണ്ടായ ‘മാനേജ്മെന്റിന്റെ നടപടി ക്രൂരം’ എന്ന പ്രസ്താവനയും വിലയിരുത്തി ‘ബേബിയുടെ പിഴ’ ചൂണ്ടിക്കാണിക്കുന്നതായിരുന്നു പ്രസ്തുത പരിപാടി. ചോദ്യപേപ്പറില്‍ ഉപയോഗിച്ച മുഹമ്മദ് എന്ന പേരിന്റെ പേരില്‍ അദ്ധ്യാപകനെ കുറ്റവാളിയാക്കിയ ബുദ്ധി ജീവികളും, അദ്ദേഹത്തിനെതിരെ ‘ക്രിമിനല്‍ കേസ് ‘ എടുത്ത സര്‍ക്കാരും ‘രാജ്യദ്രോഹികളെ’ എന്ന പോലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വേട്ടയാടിയ പോലീസും ആരുടെയും ‘നീതി ബോധത്തെ നോക്കി പരിഹസിച്ചില്ല’. കത്തോലിക്കാ സഭയുടെ മാനേജ്മെന്റ് ‘ക്രിമിനല്‍ കേസില്‍ പ്രതിയാക്കപ്പെട്ട’ അദ്ധ്യാപകനെതിരേ നടപടി സ്വീകരിച്ചപ്പോള്‍ മാത്രം ഇവരുടെ ഒക്കെ ‘നീതി ബോധം‘ ഉണരുന്നതെന്തേ? “ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതൊക്കെ കുറ്റം..“ അത്രതന്നെ.
ഈ വിഷയം കവര്‍ സ്റ്റോറി ആക്കി കലാകൌമുദി സെപ്റ്റംബര്‍ പത്തൊന്‍പതാം ലക്കം. ശാശ്വതികാനന്ദയുടെ മരണത്തെക്കാള്‍ അഭയയുടെ മരണത്തില്‍ ആകുലത കൊള്ളുന്ന കൌമുദിയുടെ ഉദ്ദേശ്യം സുവ്യക്തം. സുദീര്‍ഘമായ ലേഖനത്തില്‍ ‘മാനേജ്മെന്റിന്റെ നടപടിയുടെ നീതിവിരുദ്ധത ‘ ആവര്‍ത്തിച്ച് എടുത്തു പറയുന്ന നൈനാന്‍ കോശി ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണനോട് പി.ജെ ജോസഫിനെതിരായ ക്രിമിനല്‍ കേസ് പിന്‍‌വലിക്കണമെന്നു പറയാനുള്ള ആര്‍ജവം കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായേനേ. ‘അദ്ധ്യാപകന് തീര്‍ച്ചയായും തെറ്റ് പറ്റിയിട്ടുണ്ട്’ എന്നു പറയുമ്പോളും ‘കുറ്റം ചെയ്തിട്ടില്ല’ എന്ന് സമര്‍ത്ഥിക്കുന്നു എം.എന്‍ കാരശേരി. മുസ്ലീം സംഘടനകള്‍ മാനേജ്മെന്റ് നടപടിയെ സ്വാഗതം ചെയ്തത് ഈ ബുദ്ധിജീവിയുടെ ‘ശ്രദ്ധയില്‍പ്പെട്ടിട്ടില്ല’. വര്‍ഗസിദ്ധാന്തത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ അഭിരമിക്കുമ്പോളും ‘സ്വത്വം’ മറക്കാത്ത ‘മൊഹിയുദ്ദീന്‍ നടുക്കണ്ടിയില്‍’ എന്ന കാരശേരിക്കാരന് ‘നല്ല നമസ്കാരം..’
ഇടതുപക്ഷ ഭരണത്തില്‍ കൊട്ടി ഘോഷിക്കപ്പെടുന്ന ഒന്നാണ് ‘ക്യൂബന്‍ മോഡല്‍’. ക്യൂബയില്‍ പത്തു ലക്ഷത്തോളം തൊഴിലാളികളെ പിരിച്ചു വിടുന്നു എന്ന വാര്‍ത്ത മലയാളത്തിലെ പ്രമുഖ പത്രങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ക്യൂബയുടെ ഈ നടപടി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ തികച്ചും ‘കേരള മോഡല്‍‘ ആശുപത്രിയെ ‘ക്യൂബന്‍ മോഡല്‍’ ആക്കിയ ശ്രീമതി ഇതൊക്കെ അറിയുന്നുണ്ടോ ആവോ? എന്തായാലും ക്യൂബയില്‍ ആകെയുള്ള ‘തൊഴിലാളി വര്‍ഗത്തിന്റെ സ്വന്തം യൂണിയന്‍’ പിരിച്ചുവിടല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ല. വേണമെങ്കില്‍ കേരളത്തില്‍ ഒന്നാവാം…
അന്യസംസ്ഥാന ലോട്ടറിയെ കെട്ടു കെട്ടിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോളും മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ മലമ്പുഴയിലടക്കം കള്ള ടിക്കറ്റുകള്‍ വിറ്റഴിക്കുന്നതായി വാര്‍ത്ത വന്നതിന്റെ പിന്നാലെ സിക്കിം സര്‍ക്കാര്‍ വാതുപയ്പിന് നിയമാനുമതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വിവരവുമെത്തി. മൊബൈലിലൂടെയും ഇന്റര്‍നെറ്റിലൂടെയും ആര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന ഈ ‘ബിസിനസിനായി’ സാന്റിയാഗോ മാര്‍ട്ടിനും രംഗത്തുണ്ട്. ‘പിന്നെയും ചങ്കരന്‍ തെങ്ങേലോട്ടു തന്നെ’ ഇത്തവണ ‘യന്ത്രം‘ ഉപയോഗിച്ചാണെന്നു മാത്രം.

ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ നടത്തിയ ‘തീവ്ര മതേതരവാദം നിരീശ്വരവാദത്തിലേക്ക് നയിക്കും’ എന്ന പ്രസ്താവന കേരളത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ‘മതേതരത്വം‘ എന്നാല്‍ ‘മതനിഷേധം’ എന്ന് അല്ലാ അര്‍ത്ഥമാക്കുന്നത് എന്ന് നമ്മുടെ ചില മാധ്യമപ്രവര്‍ത്തകരെങ്കിലും ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ടി. വി തോമസ് മരിച്ചത് ഒരു ക്രിസ്ത്യാനിയായിട്ടാണെന്നും, മരണാസന്നനായി കിടന്ന അദ്ദേഹത്തിന്റെ കിടക്കയില്‍ കൊന്ത ഉണ്ടായിരുന്നുവെന്നും ആര്‍. ബാലകൃഷ്ണപിള്ള. അതിനാല്‍ ടി.വി തോമസിനെ ചുടുകാട്ടില്‍ അടക്കിയത് ജീവിച്ചിരുന്നപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തോട് ചെയ്തതിനെക്കാള്‍ വലിയ ക്രൂരതയായിരുന്നുവെന്നാണ് പിള്ള അഭിപ്രായപ്പെടുന്നത്. എന്തായാലും ഇതുവരെ ബാലകൃഷ്ണപിള്ളയെ ആരും ‘നികൃഷ്ടജീവി’ എന്നു വിളിച്ചിട്ടില്ല, ആശ്വാസം….

No comments:

Post a Comment