Friday, June 4, 2010

സാംസ്കാരിക രംഗത്തെ മായുന്ന ക്രൈസ്തവ സാന്നിധ്യം

കേരളത്തിലെ സാംസ്കാരികമേഖല ഒരു പ്രത്യേക പ്രത്യയശാസ്ത്രക്കാര്‍ മാത്രം കൈയ്യടക്കി വച്ചിരിക്കുകയാണെന്ന്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ മെത്രാപ്പോലീത്താ കാഞ്ഞിരപ്പള്ളി കപ്പാട്‌ നടന്ന അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ പ്രസ്താവിക്കുകയുണ്ടായി. അത്യന്തം അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ്‌ അഭിവന്ദ്യ പിതാവ്‌ വിരല്‍ ചൂണ്ടിയത്‌. എന്നാല്‍ പ്രബുദ്ധകേരളം ഈ വിഷയത്തില്‍ എത്രമാത്രം അജ്ഞതയും അലംഭാവവും വച്ചുപുലര്‍ത്തുന്നുവെന്നത്‌ ലജ്ജാകരമാണ്‌. ഒരു വ്യക്തിയെ അവന്റെ കര്‍മത്തിലേയ്ക്ക്‌ ചിന്തകള്‍ നയിക്കുന്നതുപോലെ തന്നെ സാമൂഹ്യവ്യവസ്ഥിതിയില്‍ സമൂഹത്തിന്റെ പൊതുവായ ചിന്തകള്‍ പ്രവര്‍ത്തനങ്ങളെ സൃഷ്ടിക്കുന്നു. ഈ ചിന്തകളിലൂന്നിനിന്നുള്ള ചര്‍ച്ചകള്‍ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കുമിടയില്‍ ഒരു പാകപ്പെടലിന്‌ വേദിയൊരുക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ ചിന്താധാരയെ രൂപപ്പെടുത്തുക എന്ന കര്‍ത്തവ്യമാണ്‌ പണ്ഡിതരും സാംസ്കാരിക നായകരുമായ ബുദ്ധിജീവികള്‍ക്കുള്ളത്‌. ഇവര്‍ പാകപ്പെടുത്തുന്ന ഇന്നത്തെ ചിന്തകളാണ്‌ നാളെയുടെ പ്രവര്‍ത്തനങ്ങളിലേയ്ക്ക്‌ വഴിതെളിക്കുന്നത്‌ അഥവാ നാളെയെ രൂപപ്പെടുത്തുന്നത്‌.
കേരള സമൂഹത്തിന്റെ ബൌദ്ധിക മണ്ഡലത്തില്‍ ക്രൈസ്തവികമായ ചിന്താധാരകളെ പ്രതിഷ്ഠിക്കുവാന്‍ നമ്മുടെ പൂര്‍വികര്‍ക്ക്‌ കഴിഞ്ഞിരുന്നു. ആ ചിന്തകളാണ്‌ മലയാളിയുടെ സമൃദ്ധമായ വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തിയത്‌ എന്നത്‌ ആര്‍ക്കും നിഷേധിക്കാനാവില്ല. വിദ്യാലയങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയുമായിരുന്നു ക്രൈസ്തവികമൂല്യങ്ങളെ നാം മലയാണ്‍മയുടെ മനസ്സില്‍ പതിപ്പിച്ചുറപ്പിച്ചത്‌. ആധുനിക വിദ്യാഭ്യാസം മാത്രമല്ല ഏകപത്നീവ്രതവും മക്കത്തായവും മുതല്‍ റബര്‍ കൃഷിയും കുടിയേറ്റവുംവരെ കേരളസമൂഹത്തിന്‌ സംഭാവനചെയ്തത്‌ ക്രൈസ്തവസമൂഹമാണെന്നത്‌ തമസ്ക്കരിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ ഇന്ന്‌ വിദ്യാഭ്യാസം കേവലം തൊഴില്‍നേട്ടത്തിനുള്ള ഒരു മുന്നൊരുക്കം മാത്രമായി തീര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസമേഖലയിലൂടെ മാത്രം സമൂഹത്തിന്റെ ചിന്താരൂപീകരണത്തില്‍ പങ്കാളികളാവുക എന്നതും നടപ്പാവാതെ വരുന്നു. മാത്രമല്ല വാര്‍ത്താ വിനിമയ രംഗത്ത്‌ വിപ്ലവങ്ങള്‍ അനുദിനമെന്നോണം സംഭവിക്കുന്ന ഈ കാലയളവില്‍ ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങള്‍ക്ക്‌ ഓരോ വ്യക്തിയുടെയും ചിന്തകളെയും അഭിപ്രായങ്ങളെയും രൂപീകരിക്കുന്നതില്‍ പ്രഥമമായ സ്ഥാനം കൈവന്നിരിക്കുന്നു. ഇന്ന്‌ സമൂഹത്തിന്റെ ബൌദ്ധിക മണ്ഡലത്തില്‍ ക്രൈസ്തവ ചിന്തകളെ പ്രതിഷ്ഠിക്കുവാന്‍ നമുക്ക്‌ സാധിച്ചിട്ടില്ലെന്നു മാത്രമല്ല; ക്രൈസ്തവ വിരുദ്ധര്‍ അധീശത്വം സ്ഥാപിച്ചിരിക്കുന്ന സാംസ്കാരിക രംഗത്തുനിന്ന്‌ സഭയ്ക്കെതിരെ അടിയ്ക്കടി ഉണ്ടാകുന്ന പ്രത്യയശാസ്ത്ര ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുവാന്‍ പോലും കഴിയാത്ത ദുഃഖകരമായ സ്ഥിതിവിശേഷമാണുള്ളത്‌. ക്രൈസ്തവവിരുദ്ധര്‍ തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ക്കുവേണ്ടി സമൂഹത്തിന്റെ ചിന്താമണ്ഡലത്തില്‍ വിഷം കുത്തിവയ്ക്കുന്ന രീതി നോക്കുക. ഏകദേശം പതിനഞ്ചുകൊല്ലങ്ങള്‍ മുന്‍പ്‌ കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിയില്‍ സമഗ്രമായ സംഭാവന നല്‍കുന്നവര്‍ എന്ന മാന്യമായ ഒരു സ്ഥാനമായിരുന്നു ക്രൈസ്തവ സമൂഹത്തിന്‌ ഉണ്ടായിരുന്നത്‌. ജാതിമതഭേദമെന്യേ ഏവരും ആ സത്യം അംഗീകരിച്ചിരുന്നു. എന്നാല്‍ കുറച്ചുനാളായി ‘വിദ്യാഭ്യാസക്കച്ചവടം’ എന്ന വാക്കു കേള്‍ക്കുമ്പോള്‍ ശരാശരി മലയാളിയുടെ മനസ്സില്‍ തെളിയുന്നത്‌ ക്രൈസ്തവ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌. വര്‍ഷങ്ങളെടുത്ത്‌ സമൂഹത്തിന്റെ ചിന്താധാരയില്‍ മനഃപൂര്‍വ്വം വളര്‍ത്തിയെടുത്ത അഭിപ്രായമാണ്‌ പിന്നീട്‌ നമ്മുടെ സ്ഥാപനങ്ങളെ ഈ വിധം മുദ്രകുത്തുന്ന അവസ്ഥ സംജാതമാക്കിയത്‌. സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സിലബസുകള്‍ അടിസ്ഥാനപ്പെടുത്തി ക്രൈസ്തവ സമൂഹത്തിന്റെ നേതൃത്വത്തില്‍ അണ്‍ എയ്ഡഡ്‌ സ്ഥാപനങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍തന്നെ ‘വിദ്യാഭ്യാസക്കച്ചവടം’ എന്ന വാക്ക്‌ കേരളസമൂഹത്തിന്റെ ബോധമണ്ഡലത്തില്‍ പ്രതിഷ്ഠിക്കുവാന്‍ സഭാവിരുദ്ധര്‍ക്ക്‌ സാധിച്ചു. കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരു പൊളിച്ചെഴുത്ത്‌ ആവശ്യമാണെന്ന്‌ മനസ്സിലാക്കിയവര്‍ ഈ സ്ഥാപനങ്ങളെ തങ്ങളുടെ മക്കളുടെ മികച്ച വിദ്യാഭ്യാസത്തിനായി ഉപയോഗിച്ചപ്പോഴും ‘മാറുന്ന കാലത്തിനൊപ്പം മാറേണ്ട ആധുനിക വിദ്യാഭ്യാസം’ എന്ന മുദ്രാവാക്യം പൊതുസമൂഹത്തിലെത്തിക്കുവാനോ കുട്ടിസഖാക്കളുടെ രാഷ്ട്രീയാഭ്യാസങ്ങളും സമരാഭാസങ്ങളും പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കുന്നുവെന്ന സത്യം സാധാരണക്കാര്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുന്നതിനോ ക്രൈസ്തവസമൂഹത്തിന്‌ സാധിച്ചില്ല. അതിനു കാരണമായത്‌ സമൂഹത്തിന്റെ ബൌദ്ധിക സാംസ്കാരിക മണ്ഡലങ്ങളില്‍നിന്ന്‌ തീണ്ടാപ്പാടകലം മാറിനിന്ന നമ്മുടെ കുറ്റകരമായ അനാസ്ഥയായിരുന്നു. സ്വാശ്രയ കോളേജ്‌ പ്രശ്നത്തില്‍ ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ നീതിയുക്തവും നിയമാനുസൃതവുമായ തീരുമാനമെടുത്തപ്പോഴും സഭ വിദ്യാഭ്യാസ കച്ചവടക്കാരാണെന്ന ബോധ്യം സമൂഹത്തിലേക്ക്‌ കയറ്റിവിടുവാന്‍ തല്‍പര കക്ഷികള്‍ക്ക്‌ സാധിച്ചു. ചില സഭാതനയരില്‍ പോലും സഭയ്ക്കും സഭാധികാരികള്‍ക്കുമെതിരായി വിദ്വേഷം നിറയ്ക്കുവാന്‍ അവരുടെ നീക്കങ്ങള്‍ക്ക്‌ കഴിഞ്ഞു. അതേ സമയം സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ മറവില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തെ ചന്തനിലവാരത്തില്‍ തൂക്കി വില്‍ക്കുന്നവര്‍ ‘സാമൂഹ്യപ്രതിബദ്ധതയുള്ളവരായി’ വാഴ്ത്തപ്പെട്ടു.
മതരാഷ്ട്രവാദത്തിലും തീവ്രവാദത്തിലും അധിഷ്ഠിതമായ സംഘടനകള്‍പോലും പുരോഗമന വാദത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും മുഖംമൂടിയണിഞ്ഞ്‌ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുകയും അവയെ ഏറ്റെടുക്കുകയും ചെയ്തുകൊണ്ട്‌ തങ്ങളുടെ ആശയങ്ങളെ വളഞ്ഞവഴിയിലൂടെ സമൂഹത്തിന്റെ ചിന്താധാരയില്‍ കടത്തിവിടുവാന്‍ ശ്രമിക്കുമ്പോള്‍ (ഉദാ. ജമാഅത്തെ ഇസ്ലാമിയും മാധ്യമം പ്രസിദ്ധീകരണങ്ങളും) ഏറ്റവും ഉന്നതമായ ആശയങ്ങള്‍ – ധാര്‍മികതയിലും തത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും ആരോഗ്യ കാര്‍ഷിക വ്യാവസായിക മേഖലകളിലുമെല്ലാം – കൈമുതലായുള്ള ക്രൈസ്തവസമൂഹത്തിന്‌ തങ്ങളുടെ ആശയങ്ങള്‍ സാംസ്കാരിക ചിന്താ മണ്ഡലങ്ങളില്‍ എത്തിക്കുവാന്‍ സാധിക്കാത്തത്‌ ശക്തമായ ഒരു മാധ്യമം കൈയ്യിലില്ലാത്തുകൊണ്ടു മാത്രമാണ്‌. സഭയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ ഉടുപ്പൂരിയ കന്യാസ്ത്രീയേയും വൃദ്ധനായ കടലാസു പുലിയേയും ബുദ്ധിജീവികളായും സഭയിലെ പുരോഗമനവാദികളായും കെട്ടി എഴുന്നള്ളിക്കുമ്പോള്‍ സഭയുടെ പക്ഷത്തുനിന്ന്‌ ചിന്തിക്കുന്ന പ്രതിഭാധനരായ പണ്ഡിതശ്രേഷ്ഠരുടെ അഭിപ്രായങ്ങള്‍ തമസ്ക്കരിക്കപ്പെടുന്നു. പ്രഖ്യാപിത ബുദ്ധിജീവിയാകാനുള്ള എളുപ്പമാര്‍ഗം കത്തോലിക്കാസഭയെ വിമര്‍ശിക്കുകയോ സമൂഹത്തില്‍ നിലവിലിരിക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്യുക എന്നതായിരിക്കുന്നു. ലോകത്തിന്‌ ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയത്‌ ക്രൈസ്തവ സഭയാണെന്ന്‌ ഓര്‍മ്മിക്കുക. അപ്പോള്‍ നിലവിലിരിക്കുന്ന ധാര്‍മികതയ്ക്കെതിരായ ‘യുദ്ധം’ ക്രൈസ്തവ സഭയുടെ പഠനങ്ങള്‍ക്കെതിരെയുമാകുന്നു. അതുകൊണ്ടാണ്‌ മഠം ഉപേക്ഷിച്ച കന്യാസ്ത്രീയുടെയും ജയില്‍ മോചിതനായ കള്ളന്റെയും ‘പെന്‍ഷന്‍ പറ്റിയ’ വേശ്യയുടെയും ‘ലൈംഗിക സ്വാതന്ത്ര്യത്തിനായി കലഹിക്കുന്ന‘ സ്വവര്‍ഗപ്രേമികളുടെയും ആത്മകഥകള്‍ ആഘോഷിക്കപ്പെടുകയും ധാര്‍മ്മികതയ്ക്കുവേണ്ടി നിലകൊള്ളുന്നവര്‍ ‘കപടസദാചാര വാദികള്‍’ ആയി മുദ്രകുത്തപ്പെടുകയും ചെയ്യുന്നത്‌. ഇവിടെ ക്രൈസ്തവരെന്ന നിലയില്‍ നാം എന്താണ്‌ ചെയ്യേണ്ടത്‌? മാധ്യമങ്ങളുടെ നിലപാടുകളെ സ്വാധീനിക്കാനും വിമര്‍ശിക്കാനും കഴിവുള്ളവരായിത്തീരുക എന്നതാണ്‌ പ്രധാനം. റബറിനും കുരുമുളകിനും വിലകൂടിയോ എന്ന്‌ അറിയുവാന്‍ മാത്രം പത്രം നോക്കുന്നവരാകാതെ സാമൂഹിക വിഷയങ്ങളില്‍ ഓരോ പത്രവും എടുക്കുന്ന നിലപാടുകള്‍ എന്താണെന്ന്‌ നിരീക്ഷിക്കുകയും പത്രാധിപര്‍ക്കുള്ള കത്തുകളിലൂടെയും മറ്റും നമ്മുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അറിയിക്കുകയും ചെയ്യുക. വാര്‍ത്താ ചാനലുകളില്‍ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള പരിപാടികളില്‍ സജീവമായി പങ്കുചേരുക. സഭയുടെ ധാര്‍മികതയും ക്രിസ്തീയ രാഷ്ട്രീയവും കേരളത്തിന്റെ ബൌദ്ധിക മണ്ഡലങ്ങളിലെത്തിക്കാനായി നമുക്ക്‌ ഒരു രാഷ്ട്രീയ സാംസ്കാരിക പ്രസിദ്ധീകരണം കൂടിയേ തീരൂ. വിവിധ സന്യാസ സമൂഹങ്ങളുടേതും രൂപതകളുടേതുമായി എണ്ണമറ്റ പ്രസിദ്ധീകരണങ്ങള്‍ നമുക്കുണ്ടെന്നത്‌ മറക്കുന്നില്ല. പക്ഷേ അവയ്ക്കൊന്നിനുംതന്നെ ഒരു സെക്കുലര്‍ സമൂഹത്തിലേക്കിറങ്ങിച്ചെന്ന്‌ കാഴ്ചപ്പാടുകളുടെ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിക്കാന്‍ കഴിയുന്നില്ല എന്നത്‌ സത്യമാണ്‌. സഭയുടെ ആശയങ്ങളോട്‌ ഒരു തലത്തിലല്ലെങ്കില്‍ മറ്റൊരുതലത്തില്‍ യോജിക്കുന്നവരും ഇടതുപക്ഷവിരുദ്ധരായ അനേകം സാഹിത്യകാരന്‍മാരും സാംസ്കാരിക പ്രവര്‍ത്തകരും മലയാളക്കരയിലുണ്ട്‌. അവര്‍ ഇടതുപക്ഷ വിരുദ്ധരാണെന്ന ഒറ്റക്കാരണത്താല്‍ അവരുടെ ആശയങ്ങള്‍ സമൂഹത്തില്‍ എത്തുന്നില്ല. അവരെയൊക്കെ യോജിപ്പിച്ചുകൊണ്ട്‌ ക്രൈസ്തവിക മൂല്യങ്ങള്‍ അവരിലൂടെ സമൂഹത്തിന്റെ ബൌദ്ധിക മണ്ഡലത്തില്‍ എത്തിക്കുവാനും ശുദ്ധവും ആധുനികവും മാനുഷികവുമായ ഒരു സാംസ്കാരികരംഗം സ്ഥാപിക്കുവാനും നാം മുന്‍കൈയ്യെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.